ചാലക്കുടി: സംസ്ഥാന ബജറ്റിൽ അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം നിർമിക്കാനുള്ള ഫണ്ട് വർഷങ്ങളായി നീക്കിവയ്ക്കുക പതിവാണ്. എന്നാൽ കെട്ടിടം നിർമിക്കാനുളള സ്ഥലം ഇനിയും ലഭിച്ചില്ല. നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടത്തിലാണ് അസൗകര്യങ്ങളുടെ നടുവിൽ അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.
1989 എപ്രിൽ 14ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് അഗ്നി രക്ഷാ നിലയം ഉദ്ഘാടനം ചെയ്തത്. സൗകര്യങ്ങളില്ലാത്തതുമൂലം വളരെ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ഇവിടെ കഴിഞ്ഞുകൂടുന്നത്. മുൻവശത്ത് ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വേണ്ട ഇടമില്ല.
30 ജീവനക്കാർക്ക് ഒരു ചെറിയ വിശ്രമമുറിയാണുള്ളത്. കെട്ടിടമാണെങ്കിൽ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗാരേജിലാണ് ജീവനക്കാർ രാത്രി കഴിച്ചു കൂട്ടുന്നത്. ശുചിമുറികളുടെ അവസ്ഥ ശോചനീയമാണ്.
വർഷങ്ങളായി ഫയർഫോഴ്സിന് സ്ഥലം തേടുന്ന.ു. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള മെക്കാനിക്കൽ വർക്ക്ഷോപ്പിന്റെ സ്ഥലമായിരുന്നു ആദ്യം നിർദേശിച്ചത്. എന്നാൽ ഈ സ്ഥലം ലഭിച്ചില്ല. പിന്നിട് പോട്ടയിൽ നഗരസഭ മിനിമാർക്കറ്റിന്റെ സ്ഥലം അനുവാദിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും ലഭിച്ചില്ല.
ഇപ്പോൾ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലാണ്. അതിരപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരന്ത ങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാനിലയം ദുരവസ്ഥയിൽ നിന്നും മോചനം തേടുകയാണ്.